Flipkart Scam: നാട്ടിലെങ്ങും ഓൺലൈൻ തട്ടിപ്പുകൾ പെരുകുകയാണ്. ഇപ്പോഴിതാ പ്രമുഖ ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 76,000 രൂപ വിലയുള്ള മാക്ബുക്ക് ഓർഡർ ചെയ്‌ത ഒരാൾക്ക് 3,000 രൂപ വിലയുള്ള ബോട്ട് സ്‌പീക്കറുകൾ ലഭിച്ച വാർത്ത വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, പ്രത്യേകിച്ച് ട്വിറ്ററിലും റെഡ്ഡിറ്റിലും വൻ പ്രതിഷേധത്തിനും കാരണമായി.
അഥർവ ഖണ്ഡേൽവാൾ എന്ന വ്യക്തിക്കാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. പാക്കേജ് പരിശോധിക്കുന്നതിന് മുമ്പ് തന്നെ ഒടിപി പങ്കുവച്ചതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ നിന്ന് റീഫണ്ട് ലഭിച്ചതായി ഖണ്ഡേൽവാൾ ഇപ്പോൾ അറിയിച്ചിട്ടുണ്ട്, എങ്കിലും ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുന്നത് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
ഓപ്പൺ ഡെലിവറി നയം കാരണം, ഒടിപി ഡെലിവറി എക്‌സിക്യൂട്ടീവിന് കൈമാറുന്നതിന് മുമ്പ് പാക്കേജ് തുറക്കേണ്ടതുണ്ടെന്ന് ഇയാൾ വിശദീകരിച്ചു. എന്നാൽ ഇവിടെ ഓർഡർ പരിശോധിക്കാൻ അനുവദിക്കുന്നതിന് മുമ്പ് ഡെലിവറി എക്‌സിക്യൂട്ടീവ് ഒടിപി കൈമാറാൻ നിർബന്ധിച്ചതായി അദ്ദേഹം ആരോപിച്ചു.
ഫ്ലിപ്പ്കാർട്ട് ഹബ്ബിലെ ഡെലിവറി എക്‌സിക്യൂട്ടീവിന്റെ സാന്നിധ്യത്തിൽ പാക്കേജ് തുറന്നപ്പോൾ, തങ്ങൾ ഓർഡർ ചെയ്‌ത മാക്ബുക്കിന് പകരം ബോട്ട് സ്‌പീക്കറുകൾ കണ്ടെതോടെ അവരൊന്നാകെ ഞെട്ടി. ഈ മുഴുവൻ സംഭവവും അവർ ക്യാമറയിൽ പകർത്തി.
വർദ്ധിച്ചുവരുന്ന തെളിവുകൾ ഉണ്ടായിരുന്നിട്ടും, റീഫണ്ടിനും പരിഹാരത്തിനും വേണ്ടി ഫ്ലിപ്പ്കാർട്ടിനെ സമീപിച്ചപ്പോൾ നിരവധി പ്രതിബന്ധങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഓപ്പൺ ബോക്‌സ് ഡെലിവറികൾക്ക് ബാധകമായ നോ റിട്ടേൺ പോളിസിയാണ് ഈ അഭ്യർത്ഥന പരിഗണിക്കാത്തതിന്റെ കാരണമായി ഫ്ലിപ്പ്കാർട്ട് ചൂണ്ടിക്കാട്ടിയത്.
ഒടിപി ഉൾപ്പെടെയുള്ളവ പങ്കിടുന്നതിന് മുമ്പ് നമുക്ക് ലഭിച്ച ഉൽപ്പന്നങ്ങൾ പരിശോധിച്ചുറപ്പിക്കുന്നത് ഉൾപ്പെടെയുള്ള ജാഗ്രതയോടെയുള്ള ഓൺലൈൻ ഷോപ്പിംഗ് രീതികളുടെ പ്രാധാന്യമാണ് ഈ സംഭവം എടുത്തുകാണിക്കുന്നത്.
Post a Comment